അസുരൻകുണ്ട് ഡാം

അധികം പേരും കണ്ടിട്ടോ, കേട്ടിട്ടോ ഇല്ലാത്ത, ടൂറിസം ഭൂപടത്തിലില്ലാത്ത ഒരു ജലാശയം. അതാണ്‌ അസുരന്‍കുണ്ട്‌. ഒരിക്കൽ വന്നു കണ്ടാല്‍ ഈ അസുരന്‍ നിങ്ങളുടെ മനസ്സു കീഴടക്കും. ശാന്തമായ ചുറ്റുപാട്‌. ഭയരഹിതമായി നടന്നു കാണാവുന്ന കാട്‌. പനമ്പട്ടകളില്‍ ചേക്കേറുന്ന കിളികള്‍. ഇടയ്ക്കിടെ മുകളിലേക്കു വന്നോളം തീര്‍ക്കുന്നമീനുകള്‍, അവയെ കാത്തിരിക്കുന്ന നീര്‍കാക്കകള്‍ ഇവയാണു അസുരന്‍കുണ്ട്‌ നല്‍കുന്ന കാഴ്ചകള്‍. തൃശ്ശൂരില്‍നിന്ന്‌ വെറും മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസുരന്‍കുണ്ട്‌ ഡാമിലെത്താം. വടക്കാഞ്ചേരി -മുള്ളൂര്‍ക്കര പാതയില്‍നിന്ന്‌ വലത്തോട്ടു തിരിഞ്ഞു കാട്ടുപാതയിലൂടെ കുറച്ചുദൂരം വണ്ടിയോടിച്ചാല്‍ ഡാമിനടുത്തുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിൽ എത്താം. അവിടെനിന്ന്‌ അനുമതി വാങ്ങി കാറുമായി ഉള്ളിലേക്കു കയറി ഡാമിനു തൊട്ടടുത്തു പാര്‍ക്ക്‌ ചെയ്യാം.

ഡാം എന്നു കേള്‍ക്കുമ്പോള്‍ ഇതൊരു വന്‍ജലാശയമാണെന്നു കരുതരുത്‌. ഒരു വലിയ ചെക്ക്‌ ഡാം എന്നാലോചിക്കുക. വണ്ടി നിര്‍ത്തി ഡാമിന്റെ മുകളിലൂടെ നടന്ന്‌ അക്കരെ ചെല്ലാം. ഡാമില്‍ മീന്‍വളര്‍ത്തലൂുണ്ട്‌.  മീനുകള്‍ക്കുഭക്ഷണം നല്‍കാനായി ചിലര്‍ ഡാമിനു മുകളിലിരിപ്പുണ്ട്‌. മുള്ളൂര്‍ക്കര പഞ്ചായത്തിലാണു ഡാം എങ്കിലും കനാലിലൂടെയുള്ള ജലസേചനസനകര്യം ലഭിക്കുന്നത്‌ ചേലക്കര പഞ്ചായത്തിലാണ്‌. മുള്ളൂര്‍ക്കര പഞ്ചായത്ത്‌ മീന്‍വളര്‍ത്തു പദ്ധതി ലേലത്തില്‍ നല്‍കാറുണ്ട്‌.

നടന്ന്‌ അക്കരെയെത്തിയാല്‍ പിന്നെ ചെറുകാടാണ്‌. ജലാശയക്കരയ്ക്കു ചുറ്റും നമുക്കു നടക്കാം. ആളൂകളുണ്ടാക്കിയ അനദ്യോഗിക ചവിട്ടുപാതകള്‍ നമ്മെ നയിക്കുന്നത്‌ കരിമ്പനകള്‍ക്കു മാത്രമായി ഒരുക്കപ്പെട്ട ഒരു ദ്വീപിലേക്ക്‌. അവിടെയാണു കാഴ്ചകള്‍. ജലാശയത്തില്‍ ഒരു ചെറുദ്വീപ്‌. പാറക്കൂട്ടങ്ങള്‍ക്കുമേല്‍ വക്ഷിക്കൂട്ടങ്ങൾ കോലമെഴുതി വച്ചിരിക്കുന്നുണ്ട്‌. നീര്‍കാക്കകളും കൊറ്റികളും ധ്യാനിച്ചിരിക്കുന്നു. നിശബ്ദമായി ഇക്കരെ നിന്നാല്‍ അക്കരക്കാഴ്ചകള്‍ ആസ്വദിക്കാം. ജലാശയത്തിലേക്കിറങ്ങരുത്‌. ചെളിയുടെ ആഴം നമുക്കറിയില്ല. ചെളിയില്‍ നിറയെ കാല്‍പ്പാടുകള്‍. വന്യമൃഗങ്ങളുടേതാണോ ഏയ്‌ അല്ല, വല്ല നായ്ക്കളുടേതുമാകും എന്നൊരു സഞ്ചാരി. അവര്‍ സകുടുംബം എത്തിയിരിക്കുകയാണ്‌. കുട്ടികള്‍ ജലാശയക്കരയില്‍ ഓടിത്തിമിര്‍ക്കുന്നു. മുതിര്‍ന്നവര്‍ പുല്ലിലും പാറക്കൂട്ടങ്ങളിലും ഇരുന്ന്‌ വര്‍ത്തമാനം പറയുന്നു. ആരും ശല്യപെടുത്താനില്ലാത്ത സുന്ദരതീരം. കാട്ടിലൂടെ രണ്ടു കിലോമീറ്റര്‍ ദൂരം യാത്രയുണ്ട്‌ - വേനല്‍കാലത്ത്‌ സഞ്ചാരികളെ വിലക്കാറുണ്ട്‌. ഒരു തരി തീ പടര്‍ന്നാല്‍ കാട്‌ നശിക്കും എന്നതിനാലാണിത്‌. ഡാം ജലസേചനവകുപ്പിന്റേതും റോഡ്‌ വനംവകുപ്പിന്റേതുമാണ്‌. മഴക്കാലമായാല്‍ അസുരന്‍കുണ്ട്‌ ഡാമിലേക്ക്‌ എത്താം.

ജൂണ്‍ മുതല്‍ നല്ല സമയമാണ്‌. നല്ല മഴപെയ്ത ശേഷംഡാം നിറയുമ്പോള്‍ കനാലിലേക്ക്‌ തട്ടുതട്ടായി വെള്ളമൊഴുകുന്നതു കാണാന്‍ രസകരമാണ്‌. സംഘത്തില്‍ ആളൂകൂടുതലാണെങ്കില്‍ സായാഹ്നം ആസ്വദിക്കാം. അതിസുന്ദരമായ കാഴ്ചയാണിവിടെ.

റൂട്ട്‌- എറണാകുളം -തൃശ്ശൂര്‍ - വടക്കാഞ്ചേരി-മുള്ളൂര്‍ക്കര 103 Km

അടുത്തള്ള റെയില്‍വേസ്റ്റേഷന്‍ - വടക്കാഞ്ചേരി.

വടക്കാഞ്ചേരിയില്‍നിന്ന്‌ ചേലക്കര ബസ്സ്‌ പിടിച്ച്‌ ആറ്റൂര്‍

പ്രവേശന സമയം 9am to 5pm. No entrance fee.

Map : View

Location : 0 , 0 View